Thursday, February 28, 2008

കഥാശേഷം




ഒന്ന്
സൂചിക്കുഴലിലൂടെ
എത്ര നര(ക) ജന്മങ്ങള്‍
നൂണു കടന്നാണ്
ഒട്ടകങ്ങള്‍
മണ‍ല്‍ക്കാടുകളിലെത്തുന്നത്.
ചോദ്യചിഹ്നം പോലെ
നീണ്ടുമെലിഞ്ഞ
കഴുത്തു നീട്ടി,
മുറിവായില്‍
വരിതെറ്റിയ ഓര്‍മ്മകള്‍
ചവച്ചുളുക്കി,
നീളന്‍കാലുകള്‍
മണല്‍ക്കുഴികള്‍നാട്ടി,
തപ്തകാലങ്ങളിലേക്ക്
അവ വരിവരിയായി
നടന്നു പോകുന്നു

രണ്ട്
പുറത്ത്
ഭൂതവേതാള ചുമടുകള്‍
അടയിരുന്നതിന്‍
തീത്തയമ്പ് തഴ്യ്ക്കുന്നുണ്ട്
പൂഞ്ഞിന്‍പുറ്റിനുളളില്‍
ചിതല്‍ച്ചുണ്ടുകള്‍
ജന്മശിഷ്ടത്തിന്‍
കൂമ്പ് ചവച്ചരയ്ക്കുന്നുണ്ട്
ജ്വലന വാതങ്ങള്‍
അരണിയായ്
വെയില്‍ കടങ്കഥകള്‍
കടഞ്ഞ് കാതിലലയ്ക്കുണ്ട്
കടലു തേടുന്ന കരിനിഴല്‍
പകലന്തികള്‍
കണ്ണിലിരമ്പുന്നുണ്ട്
മൂന്ന്
കഥാശേഷം
ഒട്ടും അകവും പുറവുമില്ലാതെ
ഒട്ടകങ്ങള്‍
കൊഴിഞ്ഞ രോമക്കുഴലിലൂടെ
നിളയായ്
പുനര്‍ജ്ജനിക്കാന്‍
സൂചിക്കുഴലു തേടുന്നു.